Saturday, 25 February 2012

മാമ്പഴക്കാലം

ഋതുമതിയായൊരു കൊന്നതൈ
മഞ്ഞളണിഞ്ഞു മൂവന്തിയില്‍ 
ദീര്‍ഘമായൊരു മഴ മാമ്പഴമെല്ലാം മണ്ണിലെറിഞ്ഞു

മല്ഗോവയുടെ കാംമ്പോരു കഷ്ണം 
പതിയെ കണ്‍വാതിലുകളെ കൂമ്പിയടച്ചു
ത്വക്കിനെയാകെ ഇക്കിളിയാക്കും കിളിച്ചുന്ടന്റെ പുളി
ചുണ്ടിനു പല പല രൂപം നല്‍കി

മൂവാണ്ടന്റെ മധുരവും മണവും 
മനസ്സില്‍ മോഹിനിയാട്ടം ആടി
കടുമാങ്ങ തന്‍ തോല്‍ നീക്കി അണ്ടി തിരയുമ്പോള്‍ 
അകതാരിലൊരു തോണി തീരം തേടി 

ഗോമാങ്ങ തന്‍ മാദകമൂറും മഞ്ഞ 
സാത്വിക മാനസഭാവം തെളിച്ചു 
പിന്നൊരു മുട്ടിക്കുടിയനെ ഈമ്പി കുടിക്കുമ്പോള്‍ 
പൊയ്പ്പോയ കുട്ടിത്തം പിന്നെയുമെന്നെ തേടി വന്നു

നാവിന്‍ രുചിയുടെ വര്‍ണ്ണരഥതിലങ്ങനെ
മഴയെ അറിഞ്ഞറിഞ്ഞ് മേഘതിലലയുമ്പോള്‍
ഒഴുകി നടക്കാന്‍ മാധ്യമമില്ലാതാക്കി 
കാര്‍മേഘങ്ങള്‍ കരികാട്ടില്‍ ഒളിച്ചു 

മാങ്ങകള്‍ രുചിക്കാതെ വയ്യെനിക്കിന്നിവ 
അത്രമേല്‍ ശീലമായ്‌ ദേഹത്തിനും മനസ്സിനും 
മേഘവും മഴയും മാങ്ങ തന്‍ മധുരവും 
എന്നെ കൊതിപ്പിച് അടുത്ത ഋതു വരെ 
കാത്തിരിപ്പു.....